ന്യൂഡൽഹി:അടുത്ത സമ്പത്തിക വർഷം മുതൽ അതായത്, ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്ര നിരക്ക് കൂടും. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വിമാന സുരക്ഷാ ഫീസ് വർധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വർധിക്കും.
ആഭ്യന്തര യാത്രാക്കാർക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 879 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് 19 അന്താരാഷ്ട്ര വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനയാത്ര സുരക്ഷ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ്(സി.ഐ.എസ്.എഫ്) വിമാന യാത്ര, എയർപോർട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.
രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിലുള്ള എയർലൈൻ ജോലിക്കാർ, യു.എൻ സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവർ എന്നിവർക്ക് നിരക്ക് വർധന ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.