തിരുവനന്തപുരം: സ്പെഷ്യൽ അരി വിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. നീല, വെള്ള കാർഡുടമകൾക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ അരി വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് തന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ അരി എത്തിക്കാൻ കാലതാമസമുണ്ടായതോടെ വിതരണം വൈകിയതിനാലാണ് വിതരണാനുമതി തേടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
അരിവിതരണം പെരുമാറ്റച്ചട്ടലംഘനം ആണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തെ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അരി വിതരണത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരെ മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു.