കണ്ണൂർ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിനായി ജില്ലയില്‍ ഇതിനകം അപേക്ഷ നല്‍കിയത് 24621 പേര്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമടക്കം തപാല്‍ വോട്ടിന് അര്‍ഹരായ 75652 പേരാണ് ജില്ലയിലുള്ളത്. കോവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരുമുള്പ്പെടെയുള്ള 51348 പേര്‍ക്ക് തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ (12 ഡി ഫോറം) പോളിംഗ് ഉദ്യോഗസ്ഥര്‍ ഇതിനോടകം എത്തിച്ചു. ഇതില്‍ 24621 പേരാണ് തപാല്‍ വോട്ടിനായി താത്പര്യം പ്രകടിപ്പിച്ച് പൂരിപ്പിച്ച അപേക്ഷ തിരികെ നല്‍കിയത്.
പയ്യന്നൂര്‍ (942), കല്യാശേരി (2418), തളിപ്പറമ്പ് (2586), ഇരിക്കൂര്‍ (5560), അഴീക്കോട് (169), കണ്ണൂര്‍ (2560), ധര്‍മടം (1421), തലശേരി (1680), കൂത്തുപറമ്പ് (3186), മട്ടന്നൂര്‍ (3640), പേരാവൂര്‍ (459) എന്നിങ്ങനെയാണ് തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്. മട്ടന്നൂര്‍ മണഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര് തപാല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളത്. കുറവ് പേരാവൂര്‍ മണ്ഡലത്തിലുമാണ്.സ്പെഷല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന ടീമാണ് തപാല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് എത്തിച്ച് നല്‍കുക. ഇവര്‍ വോട്ടര്‍മാരുടെ താമസസ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും.