ഇരിട്ടി: സംസ്ഥാനത്തെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള സംസ്ഥാന അവാർഡ് നേടിയ ആറളം ഫാമിലെ മാതൃകാ പച്ചക്കറി ക്ലസ്റ്ററിന്റെ കൃഷിയിടത്തിൽ കാട്ടാനകളുടെ പരാക്രമം . കഴിഞ്ഞ രാത്രിയിലാണ് കൂട്ടമായെത്തിയ കാട്ടാനകൾ പ്രദേശവാസികളുടെ കൂട്ടായ്മ്യിൽ വളർത്തിയെടുത്ത 150 തോളം നേന്ത്ര വാഴകളും തെങ്ങും പച്ചക്കറിയും നശിപ്പിച്ചു. ഫാം 13-ാം ബ്ലോക്കിൽ ആദിവാസ പുനരധിവാസ മേഖലയിലാണ് ആനക്കൂട്ടം കനത്ത നാശം വരുത്തിയത്. കൃഷിയിടത്തിലേക്ക് ആനകളും പന്നികളും പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനക്കൂട്ടം എത്തിയത്. നാലുമാസം പ്രായമായ വാഴകളാണ് നശിപ്പിച്ചത് . കൃഷിയിടത്തിലെ തെങ്ങും കുത്തി വീഴ്ത്തി.
മാതൃകാ പച്ചക്കറി ക്ലസ്റ്ററിൽ പത്ത് സത്രീകളും എട്ടു പുരുഷൻമാരും അടങ്ങിയ ആദിവാസി കുടുംബങ്ങൾ മാത്രമുള്ള സംഘമാണ് കൃഷി നടത്തുന്നത്. കാടു കയറി കടന്ന പ്രദേശം വെട്ടി തെളിച്ചാണ് കൃഷിയിറക്കിത്. വിവിധ കുടുംബങ്ങൾക്കായി പതിച്ചു നൽകിയ ഭുമി ആൾ താമസമില്ലെതെ കാടുകയറിക്കിടന്നതാണ്. ആദ്യ വർഷം തന്നെ മൂന്ന് ഏക്കറിൽ ജൈവ രീതിയിൽ നടത്തിയ കൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കാനും സംസ്ഥാനതലത്തിൽ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള രണ്ടാം സമ്മാനവുംനേടാനായി. ഇതോടെ പ്രദേശ വാസികൾ ഏറെ ആഹ്ലാദത്തിലായിരുന്നു.
കൃഷിയിടത്തിന് ചുറ്റും ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് കൂട്ടായ്മ്മ സൗരോർജ്ജ വേലി സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ഇവിടെ കാട്ടു പന്നി ശല്യം രൂക്ഷമായിരുന്നു . വേലി പല ഭാഗങ്ങളിലായി തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്.
തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെ കൃഷിയിടത്തിന് സമീപം ആനയെ കണ്ടതോടെ കർഷകർ രാത്രി 12 മണിവരെ പടക്കം പൊട്ടിച്ചു പാത്രങ്ങൾ കൊട്ടി ശബ്ദം ഉണ്ടാക്കിയും കൃഷിയിടത്തിൽ തന്നെ ഇരുന്നു. ആന വനത്തിലേക്ക് പോയെന്ന പ്രതീക്ഷയിൽ എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും പുലർച്ചെ രണ്ട്മണിയോടെ തെങ്ങ് ചവിട്ടി വീഴ്ത്തുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ആപ്പോഴെക്കും വാഴകൾ എല്ലാം ചവിട്ടി കൂട്ടി നശിപ്പിച്ചിരുന്നു. സണ്ണി ജോസഫ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭ, ആറളം കൃഷി ഓഫീസർ കെ. ആർ കോകില, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.