ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൂടെ താമസിച്ച മകൻ മാത്യുവിന്റെ ഭാര്യ എൽസി(54)യെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82) വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ദുരൂഹത മണത്ത പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ സംഘം തുടങ്ങിയവരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മകൻ മാത്യു റബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി ഭാര്യ അറിയിക്കുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ മുതൽ ഭർതൃമാതാവ് നിരന്തരം വഴക്കുണ്ടാക്കുമെന്നും സംഭവം നടന്ന ദിവസവും ഇത്തരത്തിൽ വഴക്കുണ്ടാക്കിയിരുന്നുവെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും എൽസി പോലീസിനോട് സമ്മതിച്ചു.
വഴക്കിനിടയിൽ മറിയക്കുട്ടിയെ മരുമകൾ പിടിച്ചുതള്ളി. കട്ടിളപ്പടിയിൽ തലയടിച്ചു വീണ വൃദ്ധമാതാവ് അബോധാവസ്ഥയിലാവുകയും ഒരു കൈക്ക് ഒടിവു സംഭവിക്കുകയും ചെയ്തു. നിലത്തുവീണു കിടന്ന മറിയക്കുട്ടിയുടെ തലമുടി കുത്തിപ്പിടിച്ച് കട്ടിളപ്പടിയിൽ വീണ്ടും തലയിടിപ്പിച്ചുവെന്ന് മരുമകൾ പോലീസിനോട് സമ്മതിച്ചു.
കരിക്കോട്ടക്കരി സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.