ഇരിട്ടി: കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ ഗ്രാമവാസികൾ. പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികളാണ് കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ കഴിയുന്നത് . രണ്ട് ദിവസത്തിനിടയിൽ പ്രദേശത്തെ 12 ഓളം പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത് . സാരമായി പരിക്കേറ്റ മൂന്ന് പേർ ആസ്പത്രികളിൽ ചികിത്സതേടിയിരിക്കുകയാണ് .
രണ്ട് ദിവസവും രാവിലെ എട്ടുമണിക്കും ഒൻമ്പത് മണിക്കും ഇടയിലാണ് എവിടെ നിന്നോ തേനീച്ചകൾ കൂട്ടമായി പ്രദേശത്ത് എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് തേനീച്ച കൂട്ടം എത്തി രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോരത്തേക്കാണ് തേനിച്ച കൂട്ടമായി എത്തുന്നത്. ഇതാണ് ഏറെ ആശങ്കയുണ്ടാക്കുന്നതും. കിളിയന്തറ 32-ാം മൈൽ ബസ് കാത്തരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജി. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. അവർ രാവിലെ ഓഫീസിലേക്ക് പോകാൻ വേണ്ടി ബസ് കാത്തു നില്ക്കുകയായിരുന്നു. തേനീച്ചക്കൂട്ടം വളഞ്ഞതോടെ ഇവർ സമീപത്തു തന്നെയുള്ളവീട്ടിനുള്ളിലേക്ക് ഓടിക്കയറി. ശരീരത്തിൽ പലസ്ഥലത്തുമായി കുത്തേറ്റ ഇവർ ആസ്പത്രിയിൽ എത്തി ചികിത്സ തേടി. രണ്ട് ദിവസമായി വീട്ടിൽ വിശ്രമത്തിലാണ്. അനിതയ്ക്ക് പിന്നാലെ റോഡരികിലും കടകളിലുമായി നില്ക്കുകയായിരുന്ന അപ്പച്ചൻ ചക്യാനിക്കുന്നേൽ, ഹരിദാൻ കോരംതൊടിയിൽ, മോനിക്ക ചേനങ്ങ് പള്ളിൽ, കബീർ, ടി.കെ .ജോസഫ്, പി.എൻ. സുരേഷ് എന്നിവർക്കും കുത്തേറ്റു. എല്ലാവരും സമീപത്തെ പള്ളികളിലും മറ്റും കയറി വാതിൽ അടയ്ക്കുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും നിരവധി ഈച്ചകളുടെ കുത്തേറ്റവരെ ആസ്പത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഈ സമയം ഹൈവേയിലൂടെ ബൈക്കിൽ വരികയായിരുന്ന കിളിയന്തറയിലെ കാർക്ലിനിക്ക് സ്ഥാപനത്തിലെ ജീവനക്കാരനെ തേനിച്ചക്കൂട്ടം വളഞ്ഞതോടെ ബൈക്ക് നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇരിട്ടി എസ് ഐയുമെല്ലാം സ്ഥലത്തെത്തിയിരുന്നു.
വ്യാഴാഴ്ച്ച രാവിലെ മാതൃഭൂമി വള്ളിത്തോട് ഏജന്റ് ബീരാനേയും തേനീച്ചക്കൂട്ടം അക്രമിച്ചു. പത്രം റോഡരികിലെ കടയിലും വീട്ടിലും നൽകുന്നതിനായി ബൈക്കിൽ നിന്നും ഇറങ്ങി പോകുന്നതിനിടയിലാണ് തേനീച്ച കൂട്ടമായി ആക്രമിച്ചത്. നൂറോളം ഈച്ചകൾ ശരീരത്തിൽ പൊതിഞ്ഞതോടെ ഉച്ചത്തിലുള്ള ബഹളം കേട്ട് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന മുൻ ഗ്രാമപഞ്ചായത്ത് അംഗം പി.എൻ. സുരേഷ് വീട്ടിൽ നിന്നും ബഡ് ഷീറ്റ് എടുത്തു കൊണ്ടുവന്ന് ദേഹം മൂടിയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹവും ആസ്പത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ വർഷവും ഇതേ സമയം തേനീച്ചക്കൂട്ടം പ്രദേശത്ത് എത്തി രണ്ട പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. അന്ന് 85കാരനായ ബീരാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അടുത്ത പ്രദേശങ്ങളിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ തേനീച്ച കൂടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് വർഷവും ഒരേ സമയം എങ്ങുനിന്നോ എത്തി ജനങ്ങളെ അക്രമിച്ച് പോകുന്ന തേനീച്ചക്കൂട്ടം നാട്ടുകാർക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.