ഇരിട്ടി: പേരാവൂർ താലൂക്കാശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി. ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് പേരാവൂർ പുതുശ്ശേരി സ്വദേശി പി.പി.റഹീം മന്ത്രിയെ നേരിൽ കണ്ട് നിവേദനം നല്കിയത്.
ആശുപത്രിയിലേക്ക് ഒദ്യോഗികമായി നിലവിലുള്ള രണ്ട് റോഡുകൾക്ക് പുറമെ ഏഴോളം അനധികൃത വഴികൾ ആശുപത്രി സ്ഥലത്തൂടെ സ്വകാര്യ വ്യക്തികൾ ഉപയോഗിക്കുന്നതായും ഇതിനെതിരെ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ മുൻപ് സൂപ്രണ്ട് തസ്തികയിൽ ഇരുന്ന രണ്ട് ഡോക്ടർമാരടക്കം അഞ്ച് പേർ അവരവരുടെ വീടുകളിലേക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് റോഡ് ഉണ്ടാക്കിയതായും ഇത് അനധികൃത സർക്കാർ ഭൂമി കയ്യേറ്റമാണെന്നും പരാതിക്കാരൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
ആശുപത്രി ഭൂമി കയ്യേറ്റവും അനധികൃത റോഡുകളും കാരണം മലയോരത്തെ നിർധന രോഗികളുടെ ഏകാശ്രയമായ പേരാവൂർ താലൂക്കാശുപത്രിയുടെ വികസനം തടസ്സപ്പെടുന്നതായും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കുമെന്നും മന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്