പേരാവൂർ: അത്യാസന്ന നിലയിലായ ഗർഭിണിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകിയ സിഐടിയു നേതാവായ 108 ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കണ്ണൂർ പേരാവൂരിൽ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അനുമതി ഇല്ലാതെ പങ്കെടുത്തിന്‍റെ പേരിലാണ് ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയത് എന്നാണ് ആക്ഷേപം. കണ്ണൂർ പേരാവൂർ സർക്കാർ ആശുപത്രിയിലെ ഡ്രൈവറും സി ഐ ടിയു 108 ആംബുലൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും സി പി എം നാൽപാടി ബ്രാഞ്ച് സെക്രട്ടറിയുമായ ധനേഷ് എ പിയെ കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ പേരാവൂർ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ച് സമരം നടത്തുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയ ഗർഭിണിയായ ആദിവാസി യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് 108 ആംബുലൻസ് നഴ്‌സ് അൽഫിനയും ഡ്രൈവർ ധനേഷും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ച ധനേഷിനെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനെയും അനുമോദിക്കാൻ സ്വകാര്യ ആശുപത്രി അധികൃതർ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ഇരുവർക്കും 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനി അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി ചടങ്ങ് സംഘടിപ്പിച്ച് സ്വകാര്യ ആശുപത്രി അധികൃതർ ധനേഷിനെ അനുമോദിച്ചിരുന്നു. അനുമോദന ചടങ്ങിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് ധനേഷിനെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയതായി സ്വകാര്യ കമ്പനി പറയുന്ന കാരണം.