പാലക്കാട്: പാലക്കാട് കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം. ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനുമായി സംസാരിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമം. നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാൻ കെപിസിസി അധ്യക്ഷനും, വിഡി സതീശനും ഇന്ന് പാലക്കാട് എത്തും. കൺവെൻഷനോടെ ഒറ്റക്കെട്ടായി നീങ്ങാനാകുമെന്നാണ് നേതൃത്വം കരുതുന്നത്. ഷാഫി സ്വന്തം തീരുമാനങ്ങൾ പാർട്ടിക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ പരാതി ഉയർന്നത്. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് അനുനയ നീക്കവുമായി നേതൃത്വം രംഗത്തെത്തുന്നത്.
ഷാഫി മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്ന് കെപിസിസിക്ക് പരാതി നൽകിയിരിക്കുകയാണ് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ. ഷാഫിക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്താക്കിയ നേതാവ് എകെ ഷാനിബും ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകും. കഴിവുള്ള ചെറുപ്പക്കാരെ നിഷ്കാസനം ചെയ്യുന്ന സമീപം ഉണ്ട്. ചെറുപ്പക്കാർ പാതിവഴിയിൽ രാഷ്ട്രീയം ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും ഷിഹാബുദ്ദീൻ പറഞ്ഞു. അതേസമയം, സ്ഥാനാർത്ഥികളെ മുന്നണികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന് ഡോ.പി സരിൻ പറഞ്ഞത് വലിയ ചർച്ചയായി മാറി. ഷാഫിയെ നിഷേധിക്കാൻ ഇടതു പക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെകിൽ ബി.ജെ.പി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കും. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പിപ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ സി.പി.പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി.പി.പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.