ചെന്നൈ: കടൽ തീരത്ത് നടക്കാനെത്തിയ ആളുകളെ കാത്തിരുന്നത് ജൈവദീപ്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തമിഴ്നാട്ടിലെ ചെന്നൈയിലെ ഇസിആർ ബീച്ചിലേക്ക് ഇരച്ചെത്തി ജനം. വെള്ളിയാഴ്ചയാണ് ഇസിആർ ബീച്ചിൽ കവരടിക്കുന്നത് വ്യക്തമായി കാണാൻ തുടങ്ങിയത്. തിരമാലകൾ തീരത്ത് എത്തുന്നതിന് മുൻപ് കവരിന്റെ നീല പ്രകാശം വ്യക്തമായി കാണാൻ സാധിച്ചതോടെ ആളുകളും ആഘോഷത്തിലാണ്. ഇത് ആദ്യമായല്ല ഇസിആർ ബിച്ചിൽ കവരടിക്കുന്നത്. 2023ലും സമാനമായ രീതിയിൽ ഇവിടെ കവരടിച്ചിരുന്നു.
ആൽഗകളുടെ ജൈവദീപ്തിയാണ് കവര്. ഇവയുടെ കോശാംഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനത്താല്‍ കോശദ്രവ്യത്തില്‍ ജൈവദീപ്തി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഏതാണ്ട് മിന്നാമിനുങ്ങിലെ ലൂസിഫെറിന്‍ എന്ന രാസവസ്തു ജൈവദീപ്തി പുറപ്പെടുവിക്കുന്നതും ഇതിനു സമാനമാണെന്ന് വിദഗ്ധര്‍ പറയുന്നത്. ഡയാറ്റംസ് എന്നാണ് ആൽഗകളുടെ കൂട്ടത്തെ വിളിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നവയാണ് ഇത്തരം ആൽഗകൾ.
മറ്റു കടൽജീവികൾക്കു ഭക്ഷണത്തിനുള്ള ഒരു സ്രോതസ്സാണ് ഇവ. എന്നാൽ ഒരു പരിധിയിൽ അധികം അളവിൽ പോഷകങ്ങൾ ലഭ്യമാകുമ്പോൾ, ഇത്തരം സൂക്ഷ്മ ജീവികൾ നിയന്ത്രണാതീതമായി വളർന്നു ജലത്തെ വിഷമയമാക്കുന്ന ആൽഗെൽ ബ്ലൂമുകൾ ഉണ്ടാവുകയും അത് ജലാശയങ്ങളുടെ ഉപരിതലത്തിൽ ഒരു പാളി പോലെ പ്രവർത്തിച്ചു മറ്റു ജീവജാലങ്ങൾക്കുള്ള സൂര്യപ്രകാശത്തിന്റെയും പോഷകങ്ങളുടെയും ലഭ്യതയെ തടയുകയും ചെയ്യുന്നു. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കേണ്ടതിനുള്ള ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
താപനില ഇവയുടെ വളർച്ചാ നിരക്കിനെ ബാധിക്കുന്നതിനാൽ അന്തരീക്ഷ, ജല താപനില വ്യതിയാനങ്ങൾ വിലയിരുത്താൻ ഇവ സഹായകമാകാറുണ്ട്. ഒരു ജലാശയത്തിന്റെ ഗുണനിലവാരത്തിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഡയാറ്റംസ് എന്ന് പല പഠനങ്ങളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്.