നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ദിവ്യയുടെ വീടിന്‍റെ മതില്‍ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം സിവിൽ സ്റ്റേഷൻ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കളക്ടറേറ്റ് ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ദിവ്യയുടേത് അപക്വ പെരുമാറ്റമെന്നാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു പ്രതികരിച്ചത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നും ഉദയഭാനു പറഞ്ഞു. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിൻ്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിൻ്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.