കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു. ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിഷേധം തുടരുന്നത്. കൊല്ലപ്പെട്ട ഡോക്ടർന്ന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ് . സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ.
ജോലിസ്ഥലങ്ങളിലും ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തുക എന്നീ ആവശ്യങ്ങളും ഡോക്ടർമാർ മുന്നോട്ടുവെച്ചു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.