തൃശ്ശൂർ: ഒന്നര വർഷം മുന്പ് കാണാതായ തൃശ്ശൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയും ബന്ധുക്കളും. അജ്ഞാതനെന്ന പേരിൽ ഈരാറ്റുപേട്ട പൊലീസ് അടയാളപ്പെടുത്തി സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യ ചെയ്തയാളുടെ മൃതദേഹമാണ് ബന്ധുക്കളാരും എത്താതെ സംസ്കരിച്ചതെന്ന് ഈരാറ്റുപേട്ട പൊലീസ് പറയുമ്പോൾ., വില്ലുകുളങ്ങരയിൽ കോൺട്രാക്ടയിരുന്ന സുനിൽകുമാർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രില്‍ 28 നാണ് സുനില്‍കുമാറിനെ കാണാതാവുന്നത്. കോൺട്രാക്ടറായിരുന്ന സുനിൽകുമാർ ജോലിക്കാർക്ക് നൽകാനുള്ള പണവുമായി തൃപ്രയാറിലേക്ക് പോയിട്ട് പിന്നീട് മടങ്ങിയെത്തിയില്ല. പൂരങ്ങള്‍ക്കും മറ്റും പോകുന്നയാളായത് കൊണ്ട് മടങ്ങിയെത്തുമെന്ന് കരുതി കുടുംബം കാത്തിരുന്നു. പിന്നെയും കാണാതായതിനെത്തുടര്‍ന്ന് മെയ് മൂന്നിന് പൊലീസില്‍ പരാതി നല്‍കി. മെയ് 27 ന് കുടുംബത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നൊരു ഫോൺ വിളിയെത്തി.
ഈരാറ്റുപേട്ട സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യ ചെയ്യുകയും ബന്ധുക്കളാരും വരാനില്ലാതെ സംസ്കരിക്കുകയും ചെയ്ത ആളുടെ വസ്ത്രങ്ങളും ചെരുപ്പും സൂക്ഷിച്ച് വച്ചിട്ടുണ്ട്. സ്റ്റേഷന്‍ വരെയെത്തി ഒന്ന് ബോധ്യപ്പെടണം എന്നായിരുന്നു പറഞ്ഞത്. അങ്ങനെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ചെരുപ്പും വസ്ത്രങ്ങളും സുനിലിന്‍റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു.