തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവര്‍ എംഎല്‍എ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു.
പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്. ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിർബന്ധിക്കുകയായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയായിരിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു.