മുംബൈ: കുട്ടികളെ തട്ടിക്കൊണ്ട് പോയി സ്ത്രീകൾ അടക്കമുള്ള അഞ്ചംഗ സംഘം. വഴിയിൽ വച്ച് സംഘാംഗങ്ങൾ തമ്മിൽ അടിപൊട്ടി. അഞ്ചും എട്ടും വയസുള്ള കുട്ടികൾ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് സ്ത്രീകളടക്കമുള്ള സംഘം 5ഉം 8ഉം വയസുള്ള സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയത്.
എന്നാൽ തട്ടിക്കൊണ്ട് പോകുന്നതിനിടെ സംഘത്തിലെ ആറുപേർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. മുംബൈ അഹമ്മദബാദ് ദേശീയപാതയിൽ ധാനുവിന് സമീപത്ത് ചാരോടിയിൽ വച്ചാണ് തട്ടിക്കൊണ്ട് പോയവർക്കിടയിൽ കലഹമുണ്ടായത്. കലഹം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും നീണ്ടതോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശീയ പാതയോരത്ത് നിർത്തിയിട്ട ശേഷം അസഭ്യ വർഷവും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
പലഹാരവും മിഠായിയും നൽകിയായിരുന്നു സംഘം കുട്ടികളെ കടത്തിയത്. മറാത്തിയിൽ അടക്കം ബഹളം വച്ചുകൊണ്ട് കാറിൽ ഉണ്ടായിരുന്നവർ പരസ്പരം കയ്യേറ്റം ചെയ്യുന്നത് കണ്ടതോടെ ഭയന്ന കുട്ടികൾ വാഹനത്തിന് സമീപത്ത് നിന്ന് കരയുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കുട്ടികൾ ഹിന്ദിയിൽ സംസാരിച്ചിരുന്നതും വഴിയാത്രക്കാരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഉടനെത്തിയ പൊലീസ് കുട്ടികളെ രക്ഷിച്ച് സ്ത്രീകൾ അടക്കം ആറുപേരെ പിടികൂടുകയായിരുന്നു.