മലപ്പുറം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ വേദിയിൽ തന്നെ മറുപടി പറയാൻ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം. അൻവറിൻ്റെ പൊതുസമ്മേളനത്തിൽ എത്തിയതിനേക്കാൾ കൂടുതൽ പേരെ എത്തിക്കാനുമാണ് സിപിഎമ്മിൻ്റെ ശ്രമം. വൻജനങ്ങളാണ് അൻവറിൻ്റെ പൊതുസമ്മേനത്തിൽ പങ്കെടുക്കാനെത്തിയത്.
അതേസമയം, ഇന്നലെ മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പിവി അൻവർ എംഎൽഎ പ്രഖ്യാപിച്ചു. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നൊക്കെയാണ് അൻവർ വ്യക്തമാക്കിയത്.