തലശ്ശേരി-ബാവലി അന്തർ സംസ്ഥാന പാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച പീറ്റർ ചെറുവത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകട൦. റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുകയും വലിയ പാറക്കെട്ടുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പിക്കെട്ടുകൾ തലയിൽ വീണാണ് അപകടമുണ്ടായത്. വയനാട് പേര്യ ചന്ദനത്തോട് സ്വദേശി ചെറുവത്ത് പീറ്റർ ആണ് മരിച്ചത്. തില്ലങ്കേരി സ്വദേശി ബിനു, മട്ടന്നൂർ സ്വദേശി മനോജ് എന്നിവർക്ക് പരിക്കേറ്റു.
കമ്പിക്കെട്ടിൽ കുടുങ്ങിപ്പോയ മൂവരെയും കമ്പി മുറിച്ച് ആണ് മറ്റ് തൊഴിലാളികൾ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് രണ്ടുപേരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നാണ് ചുരത്തിൽ വിള്ളൽ ഉണ്ടായത്. ഇതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം നിരോധിക്കുകയും പുനർനിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു. റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ പലതവണ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ മണ്ണിടിച്ചിൽ തുടരുന്നത് നിർമാണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോട്ടത്തിനു ശേഷം പീറ്ററിന്റെ സംസ്കാരം ശനിയാഴ്ച ചന്ദനത്തോട് ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ നടക്കും.