മലപ്പുറം: എസ്പിയെ മാറ്റിയതോടെ രണ്ടാം വിക്കറ്റും വീണെന്ന് കെടി ജലീൽ. മലപ്പുറം എസ്പി ശശിധരൻ സംഘി മനസുള്ള “കൺഫേഡ് എൈപിഎസു” കാരനാണ്. ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവിന്റെ കുറ്റി, അതും വൈകാതെ തെറിക്കും. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മലപ്പുറം പൊലീസിൽ സര്‍ക്കാര്‍ വന്‍ അഴിച്ച് പണി നടത്തിയിരുന്നു. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റിയതിന് പുറമെ മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റിയിരുന്നു. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് ബെന്നി.
മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം വി മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.