ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സുധാകരനെതിരെ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ സുധാകരനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കി. വിശാല ഗൂഢാലോചനയിൽ സുധാകരന് നേരിട്ട് പങ്കുണ്ടെന്നാണ് അപ്പീലിൽ സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം.
സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി. ഹമീദാണ് സർക്കാരിന്റെ അപ്പീൽ സമർപ്പിച്ചത്. 1995 ഏപ്രില്‍ 12-നാണ് ഇ പി ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.