കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായിട്ട് നാല് വർഷം. പൈലറ്റിന്‍റെ പിഴവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. റണ്‍വേ വികസന കാര്യത്തിലും വിമാന ദുരന്തം കരിപ്പൂരിനെ പിന്നോട്ടടിപ്പിച്ചു.
2020 ഓഗസ്റ്റ് 7- ലോകമെങ്ങും കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടം. നാട്ടിലേക്ക് മടങ്ങാന്‍ ഊഴം കാത്തിരുന്ന പ്രവാസികളുമായി വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു എയര്‍ ഇന്ത്യ എക്പ്രസ് വിമാനം. വിമാനത്തില്‍ ഉണ്ടായിരുന്നത് 191 പേര്‍. വിമാനം പറത്തിയിരുന്നതാകട്ടെ പരിചയ സമ്പന്നനായ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാഥെ.
കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന് കേരളമെങ്ങും. ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ അറുപതിലേറെ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നടുക്കത്തിലുമായിരുന്നു നാട്. പോരാത്തതിന് കൊവിഡിന്‍റെ ആശങ്കയും. ഈ പ്രതിസന്ധികള്‍ക്ക് നടുവിലേക്കായിരുന്നു ദുരന്തം പറന്നിറങ്ങിയത്. ദുബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2.15 ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്തു തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. റണ്‍വേ 28ല്‍ ഇറങ്ങാനായിരുന്നു ശ്രമമെങ്കിലും കോരിച്ചൊരിയുന്ന മഴയും വിമാനത്തിന്‍റെ വൈപറിനുണ്ടായ തകരാറും വില്ലനായി.