കൊച്ചി: ഏകമകൻ മരണപ്പെട്ടതിന്റെ വേദനയിൽ നീറി കഴിഞ്ഞിരുന്ന അമ്മ ഒടുവിൽ യാത്രയായി. പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഒരാഴ്ച പിന്നിടും മുൻപ് വിധി മകനെ തട്ടിയെടുത്തതിന്റെ വേദനയിലായിരുന്നു ലളിത. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ മകന്റെ മരണം ലളിതയെ മാനസികമായും തളർത്തിയിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകൻ മരിച്ച് 4 മാസങ്ങൾ പിന്നിടും മുൻപാണ് 67കാരിയായ ലളിതയുടെ അന്ത്യം. പ്രായത്തിന്റേതായ അവശതകൾ നേരിട്ടിരുന്ന ലളിത വിനോദിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം കഴിക്കാതെ ആയിരുന്നു. ഇത് ശാരീരിക ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്തിരുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ഈ വർഷമായിരുന്നു. മകന്റെ മരണത്തിന് പിന്നാലെ മകളുടെ ഒപ്പമായിരുന്നു ലളിത കഴിഞ്ഞിരുന്നതെങ്കിലും ഇടയ്ക്ക് മഞ്ഞുമ്മലിലെ വിനോദിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അതിഥി തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്.