തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ‘ആംനസ്റ്റി പദ്ധതി 2024’ ഓഗസ്റ്റ് ഒന്നാം തീയ്യതി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ഒന്നാം തീയ്യതി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുകയായിരുന്നു.
ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആംനസ്റ്റി പദ്ധതികളിൽ ഏറ്റവും ബൃഹത്തായതും, വ്യാപാര മേഖലയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമായ ഒരു പദ്ധതിയാണ് കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ സമഗ്ര കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
കേരള മൂല്യ വർധിത നികുതി നിയമം , കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. എന്നാൽ പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.