കൊണ്ടോട്ടി: ഹജ്ജ് തീർഥാടനത്തിനിടെ കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി സ്ഥിരീകരിച്ചു. പെരുവയൽ കായലം എ.എൽ.പി സ്‌കൂളിലെ മുൻ അധ്യാപകൻ വാഴയൂർ തിരുത്തിയാട് മണ്ണിൽ കടവത്ത് മുഹമ്മദ് (74) ആണ് മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചത്. ജിദ്ദയിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് കുടുംബത്തെ മരണവിവരം അറിയിച്ചത്. ഭാര്യ മറിയം ബീവിക്കൊപ്പം മേയ് 22നാണ് മുഹമ്മദ് കരിപ്പൂരിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പുറപ്പെട്ടത്. കർമങ്ങൾക്കിടെ ജൂൺ 15 മുതൽ മിനയിൽ നിന്നാണ് കാണാതായത്. അറഫ സംഗമത്തിലും ശേഷം മുസ്തലിഫയിലും മിനയിലും ഇദ്ദേഹം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിരുന്നു. പിന്നീടാണ് കാണാതാവുന്നത്. തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുവൈത്തിൽ നിന്ന് മക്കളായ റിയാസും സൽമാനും സൗദിയിലെത്തി തിരച്ചിൽ നടത്തിയിരുന്നു. മാതാവ് മറിയം ബീവിയെ മകൻ സൽമാൻ രണ്ടാം തിയതി നാട്ടിലെത്തിച്ചിരുന്നു. മൃതദേഹം മിനക്കടുത്തുള്ള മോർച്ചറിയിലുണ്ട്. കുവൈത്തിലുള്ള മക്കൾ വെള്ളിയാഴ്ച മക്കയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറ്റുമക്കൾ : യാസർ അറഫാത്ത്, അനസ് തിരുത്തിയാട് (അധ്യാപകൻ ചിറമംഗലം എയുപി സ്‌കൂൾ, ട്രോ മാകെയർ ട്രെയിനർ). മരുമക്കൾ: ഹിദായത്തുന്നിസ (പോസ്റ്റൽ അസി. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട്), പ്രഷീന, മുംതാസ്, ഷെമിൻ.