ജൂൺ ഒന്നിനാണ് പനിയെത്തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയത്. പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടർന്നാണ് കുട്ടിയെ അമൃത ആശുപത്രിയിലേക്കെത്തിച്ചത്.
ഇവിടെനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും പോസിറ്റീവായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെപി വിനയന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കും തുടർന്ന് മുറിയിലേക്കും മാറ്റിയിരുന്നു.
രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ 14 വയസുകാരന് രോഗമുക്തി നേടിയിരുന്നു.