റിയാദ്: സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും. നഗരത്തിലെ ഏറ്റവും പുതിയ ഉദ്യാനമായി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക് നിർമിക്കുന്നത്.
നഗരത്തിന്റെ വടക്കുഭാഗത്താണ് നിർദ്ദിഷ്ട സ്ഥലം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പാർക്കിന് അബ്ദുൽ അസീസ് രാജാവിന്റെ പേര് നൽകാൻ സൽമാൻ രാജാവാണ് ഉത്തരവിട്ടത്. ഏകദേശം 43 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പമുള്ള പാർക്കിന്റെ നിർമാണം പൂർത്തിയാക്കാൻ 36 മാസമെടുക്കും.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്തവളം, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, നോർത്ത് റെയിവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് ഈ പാർക്ക്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലമാണിത്. നാല് അന്താരാഷ്ട്ര കമ്പനികൾ അവതരിപ്പിച്ച നിരവധി ഡിസൈനുകളിൽ നിന്നാണ് പാർക്കിന് അനുയോജ്യമായ ഡിസൈൻ തെരഞ്ഞെടുത്തത്. പ്രാദേശിക പരിസ്ഥിതിയോട് ഇണങ്ങുന്ന രൂപകൽപനയിലാണ് പാർക്ക് ഒരുങ്ങുക.