ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തിൽ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരാണ് വിട്ടുനിൽക്കുന്നത്. കേന്ദ്ര ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്കരണം. നാളെയാണ് യോഗം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബഹിഷ്കരണം തുടങ്ങിവെച്ചത്. പിന്നാലെ, പിണറായി വിജയനും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും രംഗത്തെത്തി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. നേരത്തെ മമതാ ബാനർജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ദില്ലി യാത്ര മമത റദ്ദാക്കിയതോടെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമായി.