അമ്പലപ്പുഴ: ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായി റോഡരികിൽ ചെളി വൻ തോതിൽ ഇറക്കിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ഓട നിർമിച്ച ശേഷം പൈപ്പുകൾ സ്ഥാപിച്ചിരുന്നു. പൈപ്പിട്ടശേഷമുള്ള വിടവുകൾ അടക്കാനാണ് വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള ചെളി വൻ തോതിൽ ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്.
പുറക്കാട്, പഴയങ്ങാടി, തോട്ടപ്പള്ളി ഒറ്റപ്പന, മാത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ രീതിയിൽ ചെളി നിറച്ചിരിക്കുന്നത്. ഗ്രാവൽ നിറക്കേണ്ടതിന് പകരമായാണ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഇത്തരത്തിൽ ചെളി ഇറക്കിയത്. അതി രൂക്ഷമായ ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തിരമായി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ തുറവൂർ അരൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് കഴിഞ്ഞ ദിവസം കുഴിയിൽ വീണിരുന്നു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്. കുഴിയിൽ നിന്ന് ബസ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.