എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ച തലമുറ തങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇടിച്ച് കൂട്ടിയ പുകയില വച്ച് വെറ്റില ചവച്ച് ചുവപ്പിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാല്‍, ഇന്ന് വെറ്റില ചവയ്ക്കുന്നവര്‍ വളരെ വിരളമാണ്. എന്ന് മുതലാണ് മനുഷ്യന്‍ വെറ്റില ചവച്ച് തുടങ്ങിയതെന്ന് അറിയാമോ? എന്നാല്‍ കേട്ടോളൂ. വെറ്റില ചവയ്ക്കുന്ന ശീലം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്‍റെ ആ ശീലത്തിന് ഏതാണ്ട് 2,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍. തായ്‌വാനിലെ ഒരു ദീർഘകാല ഉത്ഖനന പദ്ധതിയിൽ നിന്നുള്ള ഒരു കണ്ടെത്തലാണ് ഗവേഷകരെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ 2,500 നും 2,700 നും ഇടയിൽ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളിൽ വെറ്റില ചതച്ചതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടെത്തൽ ആയിരക്കണക്കിന് വർഷങ്ങളായി ഏഷ്യയിലെ മനുഷ്യർക്കിടയില്‍ ഈ ശീലം നിലനിൽക്കുന്നുവെന്നതിന് തെളിവ് നൽകുന്നു.
2021 -ൽ തെക്ക് – പടിഞ്ഞാറൻ തായ്‌വാനിലെ ചിയായി സിറ്റിയിൽ റെയിൽവേ പദ്ധതിയുടെ നിർമ്മാണത്തിനിടെ കണ്ടെത്തിയ ശവകുടീരങ്ങളിൽ നിന്നാണ് ഈ രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇതുവരെ നടത്തിയ ഖനനത്തിൽ 13 വ്യക്തികളുടെ ശവകുടീരങ്ങൾ ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്, അതിൽ അഞ്ചെണ്ണം പൂർണ്ണമായ അസ്ഥികൂടങ്ങളായിരുന്നു. ഈ രണ്ട് മനുഷ്യ അസ്ഥികൂടങ്ങളുടെയും പല്ലുകളിൽ ചുവന്ന ധാതുക്കൾ പറ്റിപ്പിടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് വെറ്റില ചവയ്ക്കുമ്പോൾ ഉണ്ടാകുന്ന ചുവന്ന നീരിന്‍റെ അവശിഷ്ടമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഈ പ്രദേശത്തെ പുരാവസ്തു ഗവേഷണ പദ്ധതി 2026 -ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.