തിരുവനന്തപുരം: ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പൊലീസ് അഭ്യർഥിച്ചു. പരീക്ഷാസംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
നീറ്റ് നെറ്റ് പരീക്ഷ വിവാദങ്ങൾക്ക് പിന്നാലെയാണ് എഫ്എംജിഇ പരീക്ഷയുടെ സുതാര്യത സംബന്ധിച്ചും പരാതികൾ ഉയർന്നത്. വിദേശത്ത് മെഡിക്കൽ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനായി പാസാക്കേണ്ട പരീക്ഷയാണിത്. പരീക്ഷ നടപടികൾ എല്ലാം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ രഹസ്യമാക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.2002 മുതലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പഠനം പൂർത്തിയാക്കി എത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്എംജിഇ പരീക്ഷ തുടങ്ങിയത്.