വീട്ടിൽ അതിക്രമിച്ച് കടന്ന കള്ളൻ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന യുവാവ് ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഛത്തീസ്ഗഡിലാണ് സംഭവം. 28 വയസുകാരനായ വിനയ് കുമാർ സാഹു എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ജോലി സ്വപ്നം കണ്ട ഇയാൾ നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ജോലി കിട്ടിയില്ല. ഇതോടെയാണ് മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. താമസ സ്ഥലത്തിന് സമീപത്തുള്ള പച്ചക്കറി മാർക്കറ്റിലും അടുത്തുള്ള മറ്റ് സ്ഥലങ്ങളിലുമായിരുന്നു മോഷണം.
മോഷണം ലക്ഷ്യംവെച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദമ്പതികളുടെ വീട്ടിൽ കയറിയതെങ്കിലും അവിടെ വെച്ച് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇത് പിന്നീട് അവർക്ക് തന്നെ വാട്സ്ആപിൽ അയച്ചുകൊടുത്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോ അയച്ചുകൊടുത്ത ശേഷം ഫോൺ വിളിച്ചാണ് ഇത് പറഞ്ഞത്. സ്വന്തം വീടിനുള്ളിൽ ദൃശ്യങ്ങൾ വാട്സ്ആപിലൂടെ ലഭിച്ചപ്പോൾ ഞെട്ടിയെങ്കിലും ദമ്പതികൾ പണം നൽകാൻ തയ്യാറായില്ല. പൊലീസിൽ പരാതി നൽകി.