അഹമ്മദാബാദ്: അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച ഗുജറാത്ത് യുവതികൾക്കെതിരെ പരാതി നൽകി അമേരിക്കൻ എംബസി. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് യുവതികൾക്കും വിസ കൺസൾട്ടൻ്റിനുമെതിരെയാണ് വിദ്യാഭ്യാസ, വരുമാന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്നും യുഎസ് എംബസിയെയും ഇമിഗ്രേഷനെയും കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് പരാതി നൽകിയത്. നേഹ പട്ടേൽ (26), പിങ്കൽ പട്ടേൽ (24), ചിരാഗ് പട്ടേൽ (29) എന്നിവർക്കെതിരെയാണ് ദില്ലി ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ യുഎസ് എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസിലെ വിദേശ ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായ എറിക് മോളിറ്റർ പരാതി നൽകിയത്. കുടിയേറ്റേതര വിസക്കാണ് ദില്ലിയിലെ യുഎസ് എംബസിയിൽ അപേക്ഷിച്ചത്.
അപേക്ഷയിൽ, 2015 മുതൽ 2018 വരെ സയൻസ് ആൻഡ് ആർട്‌സ് കോളേജിൽ പഠിച്ചിട്ടുണ്ടെന്നും ബിഎ ബിരുദം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോളേജ് രേഖകളും സമർപ്പിച്ചു. പിതാവിൻ്റെ ബാങ്ക് ബാലൻസ് 52.20 ലക്ഷം രൂപയാണെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും സർട്ടിഫിക്കറ്റുകളും ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകളും സമർപ്പിച്ചു. എന്നാൽ, എംബസിയിൽ നടന്ന അഭിമുഖത്തിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് ഇവർ സമ്മതിച്ചു. മെഹ്‌സാനയിൽ നിന്നുള്ള രണ്ട് വിസ ഏജൻ്റുമാരായ ചിരാഗ് പട്ടേലും മിഹിർ പട്ടേലും തനിക്ക് വ്യാജ രേഖകൾ നൽകിയെന്നും അതിന് 1.50 ലക്ഷം രൂപ നൽകിയെന്നും അവർ യുഎസ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞു.