പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്. കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന അണലി പാമ്പിനെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി. മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. രണ്ട് മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നൊക്കെ അറിയപ്പെടുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.