തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു.
ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർ എല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളിൽ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ മത്സരിച്ചില്ല. വളരെ ചുരുക്കം സീറ്റുകളിൽ മത്സരിക്കുന്നവര്‍ക്ക് ഇത്തവണ ഐക്യമുന്നണി പോലെ വര്‍ഘീയ ധ്രുവീകരണത്തിന് കാരണമായി. മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.