ദില്ലി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയിരിക്കുകയാണ് ഈ വേളയില്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ ഇത്തവണത്തെ മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രതിനിധിയും ഇല്ലാത്തത് സങ്കടകരമാണെന്ന് പറയുകയാണ് മുതിര്‍ന്ന നടന്‍ നസിറുദ്ദീന്‍ ഷാ. ഇന്ത്യൻ മുസ്ലീങ്ങളെോട് വെറുപ്പില്ലെന്ന് കാണിക്കാൻ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നുവെന്നും മുതിർന്ന നടൻ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിലാദ്യമായ കാബിനറ്റിൽ മുസ്ലീം പ്രാതിനിധ്യം ഇല്ലല്ലോ എന്ന ചോദ്യത്തിന് നസീറുദ്ദീൻ ഷാ പറഞ്ഞത് ഇതാണ്, “ഇത് നിരാശാജനകമാണ്, പക്ഷേ അതിശയിക്കാനില്ല. മുസ്‌ലിംകളോടുള്ള വിദ്വേഷം സാധാരണമായ ഒന്നായി മാറിയെന്നാണ് തോന്നുന്നത്. രാജ്യത്തെ മുസ്‌ലിംകൾക്കിടയിൽ ആശങ്കയുടെ ഒരു ഘടകമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി തന്നെ പറഞ്ഞിട്ടുണ്ട്. പ്രാതിനിധ്യം ലഭിക്കേണ്ട കാര്യമാണ്, ഇത് ഹിന്ദുക്കൾക്ക് മാത്രമോ മുസ്ലീങ്ങൾക്കോ മാത്രമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല. നമ്മൾ ഒരുമിച്ച് ചെയ്യേണ്ട കാര്യമാണ്” എന്നാണ് നസീറുദ്ദീൻ ഷാ പറഞ്ഞത്.
തന്‍റെ രാഷ്ട്രീയ വീക്ഷണങ്ങൾ എന്നും തുറന്നു പറയാറുള്ള നസീറുദ്ദീൻ ഷാ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. ” എന്നെങ്കിലും അദ്ദേഹം (മോദി) മുസ്ലീം തൊപ്പി ധരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തൊപ്പി ധരിക്കുന്നത് ഒരു സന്ദേശം ആയിരിക്കും. 2011ല്‍ ഒരു ചടങ്ങിൽ മൗലവിമാര്‍ അദ്ദേഹത്തിന് ഒരു തൊപ്പി സമ്മാനിച്ചപ്പോള്‍ അദ്ദേഹംധരിക്കാൻ വിസമ്മതിച്ചിരുന്നു. ആ ഓർമ്മ മായ്‌ക്കുക പ്രയാസമാണ്, എന്നാൽ അത് ചെയ്തിരുന്നെങ്കില്‍ ‘ഞാനും നിങ്ങളും ഒരേ രാജ്യത്തെ പൗരന്മാരാണ്. എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ല’ എന്ന് അദ്ദേഹത്തിന് ഈ രാജ്യത്തെ മുസ്ലീങ്ങളെ ബോധ്യപ്പെടുത്തിയാൽ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു” നസീറുദ്ദീൻ ഷാ പറഞ്ഞു.