ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. സേവനങ്ങൾ വിപുലീകരിക്കുന്ന തിരക്കിലാണ് അടുത്തകാലത്തായി ഇന്ത്യൻ റെയിൽവേ. അങ്ങനെയാണ് യാത്രക്കാര്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച വന്ദേഭാരത് ട്രെയിനുകളുടെ വരവ്. എന്നാൽ ഈ അതിവേഗത മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞതായിട്ടാണ് അമ്പരപ്പിക്കുന്ന റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.
വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ലെ 84.48 കിലോമീറ്ററിൽ നിന്ന് 2023-24 ൽ 76.25 കിലോമീറ്ററായി കുറഞ്ഞുവെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് മാത്രമല്ല, മറ്റ് പല ട്രെയിനുകളും ചില സ്ഥലങ്ങളിൽ ജാഗ്രതാ വേഗത നിലനിർത്തുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ചില വന്ദേ ഭാരത് ട്രെയിനുകൾ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലോ അതികഠിനമായ കാലാവസ്ഥകളാലോ വേഗത നിയന്ത്രണങ്ങൾ നേരിടുന്നതായും റെയിൽവേ പറയുന്നു.
രാജ്യത്തിന്റെ പലയിടത്തും റെയില്‍വേ ലൈനുകളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ വിശദീകരിക്കുന്നു.