കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്‌മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലകളും ലക്ഷ്മണന് അറിയാം. ഇന്ന് ആറളം വന്യജീവി സങ്കേതത്തിലെ താൽകാലിക വാച്ചർ ആണ് ലക്ഷ്മണൻ . ഒന്നര രൂപ കൂലിക്കാരനായി ആറളത്ത് വന സേവനം തുടങ്ങിയതാണ് ലക്ഷ്ണൻ.
മീൻമുട്ടി വെള്ളച്ചാട്ടവും, ഭൂതം കല്ലും, പക്ഷിപാതാളവും, രാമച്ചി വെള്ളച്ചാട്ടവും, കുടക് വനത്തോട് ചേർന്ന ആറളത്തിന്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടൻ്റെ സംഘത്തിനാണ്.
ആറളം വനം സർക്കാർ ഏറ്റെടുത്ത് വന്യ ജീവി സങ്കേതമാക്കുന്നതിന് മുമ്പ് മുതൽ ആറളം വനത്തിന്റെ തുടിപ്പുകളറിയുന്നവരിൽ അവശേഷിക്കുന്നയാൾ ലക്ഷ്‌മണേട്ടൻ മാത്രമാണെന്ന് നാട്ടുകാരും ഓർക്കുന്നു.
വന്യ ജീവികളുടെ മുമ്പിൽ അകപ്പെട്ട സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം ലവലേശമില്ല ലക്ഷ്മണന്. വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് അവർക്ക് മുന്നെ വഴികാട്ടിയായി വെളിച്ചം തെളിക്കുകയാണ് എഴുപത് പിന്നിട്ട ഈ മനുഷ്യൻ. വനം വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സന്ദർഭങ്ങൾ തുടരുമ്പോഴും പരാതി പറയാതെ തൻ്റെ കടമ ഭംഗി ആയി നിറവേറ്റുകയാണ് ലക്ഷ്മണൻ. ലോക പരിസ്ഥിതി ദിനങ്ങളിൽ നമ്മൾ സ്നേഹത്തോടെ ഓർക്കേണ്ടവരിൽ മുൻപന്തിയിലാണ് ഇത്തരം ലക്ഷമനന്മാർ.