ഓരോ യാത്രയും നിരവധി ഓര്‍മ്മകളാണ് നമ്മളില്‍ അവശേഷിപ്പിക്കുക. ഓര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്താനായി ഫോണുകള്‍ യാത്രയിലുടനീളം നമ്മുടെ കൈകളില്‍ തന്നെയായിരിക്കും. സെല്‍ഫികളെടുത്തും പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തിയും റീല്‍സുകള്‍ എടുത്തും ഫോണ്‍ കൈകളില്‍ നിന്നൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാല്‍, ഇതിനിടെ കൈയില്‍ നിന്നും അത് താഴെപ്പോയാല്‍? അതും തീരശേഷണം തടയാനായി കടലിനും കരയ്ക്കുമിടയില്‍ ഇട്ട കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയിലേക്ക് വീണാല്‍? ഒന്നര ലക്ഷം രൂപയുള്ള ഐഫോണിനാണ് ഈ ഗതിയെങ്കില്‍ പിന്നെ പറയേണ്ട. ആ യാത്രാ സംഘം മൊത്തം പിന്നെ ശോകമൂകമാകും.
കർണ്ണാടകയില്‍ നിന്നും വര്‍ക്കലയുടെ ഭംഗി ആസ്വദിക്കാനെത്തിയ ഒരു യുവതിയും സംഘവും അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയി. റിസോട്ടില്‍ നിന്നും ഫോട്ടോയെടുക്കാനായി തീരത്തെ കരിങ്കല്ലുകള്‍ക്ക് മുകളില്‍ കയറിയതാണ്. പക്ഷേ, കൈയിലിരുന്ന ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, കടലിനും കരിങ്കല്ലുകള്‍ക്കും ഇടയിലേക്ക് വീണു. ശക്തമായ തീരമാലകള്‍ ഫോണ്‍ തിരിച്ചെടുക്കുന്നത് ദുഷ്ക്കരമാക്കി. ഒടുവില്‍ ഫയര്‍ ഫോഴ്സ് സംഘമെത്തി നീണ്ട ഏഴ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫോണ്‍ തിരിച്ചെടുത്തു. ഒടുവില്‍ സംഘത്തോടും രക്ഷാപ്രവര്‍ത്തകരോടുമൊപ്പം ഒരു സെല്‍ഫി.