നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. രാവിലെ ആറുമണിയോട് കൂടി സ്ട്രോങ്ങ് റൂമുകൾ തുറക്കും. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ എട്ടരക്ക് എണ്ണിത്തുടങ്ങും.
മണിക്കൂറുകൾക്കകം തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ലീഡ് നിലയും ട്രെൻഡും അപ്പപ്പോൾ അറിയാനാകും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വിവിപാറ്റുകൾ കൂടി എണ്ണിത്തീർന്നതിനു ശേഷമായിരിക്കും അന്തിമഫല പ്രഖ്യാപനം നടത്തുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനിലെ വിവി പാറ്റുകളാണ് എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് പല ഘട്ടങ്ങളിലായി പരിശീലനവും ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു.