ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് തടയിടാൻ സ്കൂൾ രജിസ്റ്ററുകൾ ഒത്തുനോക്കും. ഡ്രൈവിങ് സ്കൂളുകളിൽ പ്രവേശനരജിസ്റ്റർ (ഫോം 14), തിയറി ക്ലാസുകളുടെ ഹാജർ (ഫോം 15), എന്നിവ നിർബന്ധമാണ്. ഇതിൽ പഠിതാക്കളും പരിശീലകനും അതത് ദിവസങ്ങളിൽ ഒപ്പിടണം.
ഒരു സ്കൂളിൽ പഠിച്ചയാളെ മറ്റൊരു സ്കൂളിലെ പരിശീലകന്റെപേരിൽ ടെസ്റ്റിന് ഹാജരാക്കിയാൽ രജിസ്റ്റർ പരിശോധിച്ച് കണ്ടെത്താനാകും. തിരിമറികാട്ടുന്ന സ്കൂളുകൾക്കെതിരേ കർശനനടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സഹായമില്ലാതെ ഇത്തരം ക്രമക്കേട് നടക്കില്ല. ഇത്തരം ഉദ്യോഗസ്ഥരെ കുടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവിങ് സ്കൂളിൽ പഠിച്ചവർക്ക് വേണമെങ്കിൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിൽ പങ്കെടുക്കാനാകും. ഇതിന് അംഗീകൃത പരിശീലകൻ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല.
ആർക്കും സ്വന്തംവാഹനത്തിൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. അംഗീകൃത പരിശീലകർ രേഖകളിൽമാത്രമുള്ള സ്കൂളുകൾ ശനിയാഴ്ചമുതൽ ടെസ്റ്റിൽനിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ വ്യക്തികൾക്ക് സ്വന്തം വാഹനവുമായി ടെസ്റ്റിൽ പങ്കെടുക്കാം.