ദില്ലി: ഉഷ്ണതരംഗം കനത്തതോടെ ദില്ലിയിൽ ജലക്ഷാമം രൂക്ഷമാകുന്നു. ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുയാണ് മനുഷ്യർ. അതിനിടെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ദില്ലിയിലെ സഞ്ജയ് കോളനിയിൽ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയിൽ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണ്. വെള്ളത്തിനായി മണിക്കൂറുകളാണ് ഇവിടെയുള്ളവർ കാത്തിരിക്കുന്നത്. ചൂടുകനക്കുമ്പോൾ വെള്ളം കിട്ടാക്കനിയാകുന്നുവെന്ന് ഇവിടുത്തെ മനുഷ്യർ പറയുന്നു.
ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. അയൽസംസ്ഥാനങ്ങളിലെ റിസർവോയറുകളിൽ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. യുപി ഹിമാചൽ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് ഒരു മാസത്തേക്ക് കൂടുതൽ വെള്ളം വേണമെന്നാണ് ആവശ്യം. അതേസമയം, ദില്ലിയിൽ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് സർക്കാർ. കുടിവെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു. അതേസമയം വിഷയം രാഷ്ട്രീയപോരിന് വഴിവെച്ചിരിക്കുയാണ്. എഎപി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം നടത്തി.