കൊച്ചി: മലയാള സിനിമ മറ്റൊരു പാതയിൽ സഞ്ചരിച്ച് തുടങ്ങിക്കഴിഞ്ഞു. ആ മാറ്റത്തിന് ചുവട് പിടിച്ച് വെള്ളിത്തിരയിലെത്തിയ ചിത്രമാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘ഗു’. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രം. ഈ ജോണറിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ എന്നും പ്രേക്ഷകർ ഓർത്ത് വയ്ക്കുന്ന ചിത്രമായ ‘അനന്തഭദ്ര’ത്തിന് ശേഷം മണിയൻപിളള രാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഹൊറർ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഗുവിന്.
സിനിമ എന്ന മാധ്യമത്തിൽ ഏറെ പ്രധാന്യമുളള മേഖലയാണ് എഡിറ്റിങ്. ഇന്ന് പല സിനിമകളും ജനിക്കുന്നത് തന്നെ എഡിറ്റിങ് ടേബിളിൽ ആണെന്ന് കേൾക്കാം. ഗു എന്ന സിനിമ പക്ഷേ പ്രധാനമായും സ്പോട്ട് എഡിറ്റിങ്ങിലൂടെയാണ് പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ എഡിറ്റർ വിനയൻ എംജെ പറയുന്നു. വേഗതയുള്ള ഷോട്ടുകളും ഫൈറ്റ് രംഗങ്ങളും ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന വിനയനിലേക്ക് ഗു എന്ന ചിത്രം വന്നപ്പോൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും വിനയൻ പറയുന്നു.
നേരത്തെ മുതലേ ഫൈറ്റ് സീനുകൾ കൂടുതലുള്ള സിനിമകൾ എഡിറ്റ് ചെയ്യാനാണ് വിനയന് കൂടുതൽ ഇഷ്ടം. ഇതുവരെ നാൽപ്പതോളം സിനിമകളിൽ പ്രവർത്തിച്ച വിനയന് തെന്നിന്ത്യൻ താരം അജിത്ത് ചിത്രങ്ങൾ പോലുള്ള പടങ്ങളിലെ സ്റ്റണ്ട് എല്ലാം ഏറെ ഇഷ്ടമാണ്. ഫൈറ്റ് സീനിൽ ഉപയോഗിക്കാറുള്ള അതേ ടെക്നോളജി തന്നെയാണ് ഗു എഡിറ്റ് ചെയ്യുന്ന സമയത്തും ഉപയോഗിച്ചിട്ടുള്ളത്