മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പി ആണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ് ഒളിവിലാണ്.
ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് ക്വാറി ഉടമയുടെ പരാതി. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. മലപ്പുറം വളാഞ്ചേരിയിൽ എസ് എച്ച് ഒയും എസ് ഐയും ചേർന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്കെതിരെ തിരൂർ ഡി വൈ എസ് പി കേസെടുത്തു. ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.