ജാതി മതം ഭാഷ എല്ലാം മറന്ന് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന തിരഞ്ഞെടുപ്പാണിത്. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല. ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിയാണ് പ്രചാരണം കൊണ്ടുപോയത്. ഈ വിഷയങ്ങൾ ഇന്ത്യ പാർട്ടികൾ ഏറ്റെടുത്തു. എന്നാൽ ഒരിക്കൽ പോലും തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വാക്കുകൾ മോദി പ്രചാരണത്തിന് ഉപയോഗിച്ചില്ല.
ജൂൺ നാലിന് ശേഷം മോദിക്ക് ഒഴിവുസമയം ലഭിക്കുമ്പോൾ മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണം. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപികരിക്കും. രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മോദി സ്വയം ദൈവമായി നടിക്കുകയാണ്. പാർട്ടി പ്രസിഡൻ്റും സ്ഥാനാർത്ഥികളും മോദിയെ ദൈവമായി ചിത്രീകരിക്കുന്നു. ഇത് ഏകാധിപത്യത്തിൻ്റെ വികലരൂപമാണെന്നും ഇന്ത്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുക എല്ലാ ഘടകകക്ഷികളോടും ചർച്ച ചെയ്താണെന്നും ഖർഗെ പറഞ്ഞു.
രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്.