ഹൃദ്രോഗ, അസ്ഥിരോഗ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്കാവശ്യമായ പല ഇംപ്ലാന്റുകളും ആശുപത്രിയിലില്ല. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മന്‍, അയേണ്‍ കാല്‍സ്യം ഗുളികകള്‍, ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന ഫോളിക് ആസിഡ് ഗുളികകള്‍, കുട്ടികള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍ സിറപ്പ്, വേദനസംഹാരി ഗുളികകള്‍, ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ പോലും ഫാര്‍മസികളില്‍ ലഭ്യമല്ല. കൂടാതെ ഹൃദ്രോഗികള്‍ക്കും വാത രോഗികള്‍ക്കും പതിവായി ലഭിച്ചിരുന്ന മരുന്നുകള്‍ ഒന്നുംതന്നെ ലഭിക്കാതായി.
പിഎച്ച്സികളില്‍ ഉള്ളതിനേക്കാളും കൂടുതല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിവിധ ജില്ലകളില്‍നിന്നും ചികിത്സയ്ക്ക് വരുന്ന രോഗികളോട് മരുന്നിന് വീടിനടുത്തുള്ള പ്രാഥിമികാരോഗ്യ കേന്ദ്രത്തില്‍ പോയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നെന്നും രോഗികൾ ആരോപിക്കുന്നു. ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നുകള്‍ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ പകുതിയോടെ കുറച്ച് മരുന്നുകള്‍ എത്തിയതല്ലാതെ മെഡിക്കല്‍ കോളജുകള്‍ ആവശ്യപ്പെട്ട അളവില്‍ മരുന്നുകള്‍ എത്തിയില്ല. മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് കുടിശിക വരുത്തിയതിനാല്‍ കമ്പനികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് മരുന്നുകള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബാധ്യത തീര്‍ക്കാതെ തന്നെ കോര്‍പ്പറേഷന്‍ പുതിയ മരുന്നു കമ്പനികളില്‍നിന്നും പുതിയ കരാര്‍ പ്രകരം മരുന്നുകള്‍ വാങ്ങുകയും ചെയ്തു.