മുംബൈ: മുംബൈ ഘാട്കോപ്പർ പരസ്യ ബോർഡ് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുണ്ടായിരുന്ന ആളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 17 ആയി. മെയ് 13 നാണ് കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ആറംഗ എസ് ഐ ടി ടീമാണ് രൂപീകരിച്ചത്. അന്വേഷണ സംഘം പരസ്യ കമ്പനി ഉടമ ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തി. ഇവിടെ നിന്നും ചില പ്രധാനപ്പെട്ട രേഖകൾ കണ്ടെടുത്തതായാണ് സൂചന. ബിൻഡെയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. അനധികൃതമായി പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന് കരാർ ലഭിച്ചതടക്കം അന്വേഷണ പരിധിയിൽ വരുമെന്ന് പോലീസ് വ്യക്തമാക്കി.