മസ്കറ്റ്: ഏഴു വർഷത്തെ പ്രവാസലോകത്തെ ദുരിതത്തിന് വിരാമം കുറിച്ചുകൊണ്ട് നാടണയുന്ന സന്തോഷത്തിലും ആഹ്ലാദത്തിലാണ് ബിനു. തിരുവനന്തപുരം കട്ടാക്കട സ്വദേശി ബിനു രത്‌നാകരന്‍ ഒമാനിലെത്തിയത് 2017 ലാണ്.
മസ്കറ്റ്-മബേലയിലെ ഒരു കമ്പനിയില്‍ ജോലി തേടിയെത്തിയ ബിനുവിന് ഏഴു മാസം മാത്രമേ അവിടെ തുടരുവാൻ കഴിഞ്ഞുള്ളു. പിന്നീട് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും ജോലി ഇല്ലാതെയും വര്‍ഷങ്ങള്‍ തള്ളിനീക്കി. മനം നിറയെ സ്വപ്‌നങ്ങളുമായി ഒമാനിലെത്തി ഒരു വരുമാനവുമില്ലാതെ പ്രയാസപ്പെട്ട ബിനു രത്‌നാകരന്‍ ഒടുവില്‍ ഒമാനിലെ വളരെ സജീവമായി സാമൂഹ്യ രംഗത്തുള്ള ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻന്റെ ഇടപെടല്‍ വഴിയാണ് ഇപ്പോൾ നാടണയുന്നത്.
ബിനു രത്‌നാകരന് നാട്ടിലേക്ക് മടങ്ങുവാനുള്ള മതിയായ രേഖകളും സൗജന്യ വിമാന ടിക്കറ്റും മറ്റു നിയമസഹായങ്ങൾ ഒരുക്കിയതും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻന്റെ പ്രവർത്തകരാണ്. നാട്ടിലേക്ക് മടങ്ങുമ്പോൾ മ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പ്രയാസങ്ങള്‍ തരണം ചെയ്ത് നാട്ടിലെത്താനുള്ള സാഹചര്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിനു രത്‌നാകരന്‍. മക്കളുടെ പഠനം, കട ബാധ്യതകള്‍ തുടങ്ങിയ ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലേക്കാണ് ബിനു പറന്നിറങ്ങുന്നതെങ്കിലും പ്രതിസന്ധി നിറഞ്ഞ പ്രവാസ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുങ്ങിയതില്‍ അതീവ സന്തുഷ്ടനാണ്. ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ ദേശിയ സെക്രട്ടറി റാസിഖ് ഹാജി, വെല്‍ഫെയര്‍ സെക്രട്ടറി റഫീഖ് ധര്‍മടം, നിയാസ് ചെണ്ടയാട് എന്നിവരുടെ നേതൃത്വത്തിലാണ് ബിനുവിന്റെ മടക്ക യാത്രക്കുള്ള യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.