24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും
Uncategorized

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും


തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22-ഓടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരളത്തിൽ മഴ തുടരുന്നതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തന്നെ തുടരും. പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ട് തന്നെയായിരിക്കും.

ആലപ്പുഴയിലെ റെഡ് അലര്‍ട്ട് പിൻവലിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കനത്ത മഴസാധ്യതയുള്ളതിനാൽ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്കും തുടരുകയാണ്.

കേരളത്തിൽ റെഡ് അലെർട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിടിപിസികൾക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

Related posts

‘മുഖ്യമന്ത്രിക്കും വീണ വിജയനുമെതിരെ അന്വേഷണം വേണം’; മാത്യു കുഴൽനാടന്റെ ഹർജി ഫയലിൽ സ്വീകരിച്ചു

Aswathi Kottiyoor

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Aswathi Kottiyoor

കണ്ണുകെട്ടി ചെസ്സ്‍ബോർഡ് ക്രമീകരിക്കാമോ? അതും 46 സെക്കന്റിനുള്ളില്‍, ലോകറെക്കോർഡുമായി 10 -വയസുകാരി

Aswathi Kottiyoor
WordPress Image Lightbox