കോവളം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ പേരാമംഗലം പൊലീസാണ് പ്രതിയെ പിടികൂടി വിയ്യൂർ ജയിലിൽ അടച്ചത്. റിമാന്‍റിലായിരുന്ന പ്രതിയെ കോവളം പൊലീസ് ഇന്നലെ തെളിവെടുപ്പിന് എത്തിച്ചു. മോഷണ പരമ്പരകൾക്കിടയിൽ ഇടക്കാലത്ത് പൊലീസ് പിടിയിലായി ജയിലിലായിരുന്ന അഭിലാഷ് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് ജയിൽ മോചിതനായതിന് പിന്നാലെ വീണ്ടും മോഷണം നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് തലസ്ഥാനത്ത് എത്തി ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് കവർച്ച നടത്താനുള്ള കടകൾ കണ്ടു വച്ചു. 12ന് പുലർച്ചെ കോവളം വാഴമുട്ടത്തെ തുണിക്കടയുടെ ഷട്ടർ കുത്തിത്തുറന്ന് പണം അപഹരിച്ചു. മുഖം മൂടി ധരിച്ചിരുന്നെങ്കിലും സിസിടിവിയിൽ പതിഞ്ഞ ചിത്രവും വിരലടയാളവും ശാസ്ത്രീയ തെളിവുകളുമെല്ലാം പൊലീസിനെ പ്രതിയിലേക്കെത്തിച്ചു. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയെങ്കിലും പുതിയതായി തരപ്പെടുത്തിയ ഫോൺ നമ്പർ കേസ് അന്വേഷണത്തിനിടയിൽ കോവളം പൊലീസ് കണ്ടെത്തി. പ്രതി ഉളള ടവർ ലൊക്കേഷൻ തൃശൂർ ആണെന്ന് മനസിലാക്കിയ കോവളം പൊലീസ് പേരാമംഗലം പൊലീസിന് വിവരങ്ങൾ കൈമാറി.
ഇന്നലെ ഒരു ദിവസത്തെ കസ്റ്റഡിയിൽ പ്രതിയെ ഏറ്റുവാങ്ങിയ കോവളം പൊലീസ്, വാഴമുട്ടത്തെ മോഷണം നടന്ന തുണിക്കടയിലും താമസിച്ചിരുന്ന ലോഡ്ജിലുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി മറ്റ് നടപടികൾ പൂർത്തിയാക്കി. ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കും. കോവളം എസ്.ഐ നിസാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കൃഷ്ണൻ, സുധീർ, സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.