റിയാദ്: സൗദി തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ നാടുകടത്തൽ കേന്ദ്രത്തിൽ അകപ്പെട്ട ഇന്ത്യൻ പ്രവാസികൾക്ക് സഹായവുമായി കെഎംസിസി. ഇതിനായി കെ.എം.സി.സി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ലിയു.എ) അംഗവുമായ ശംസു പൂക്കോട്ടൂർ ജിസാൻ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു. വിവിധ കേസുകളിൽ അകപ്പെട്ട് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, ഒറീസ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 𝟯𝟮 ആളുകൾ ജിസാൻ ജയിലിൽ മാത്രം നിയമസഹായം കാത്ത് കഴിയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇഖാമ കാലാവധി തീർന്നവരും ഹുറൂബ് ആക്കപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. മൂന്ന് പേരുടെ പേപ്പറുകൾ ശരിയാക്കി പുറത്തിറക്കിയിട്ടുണ്ട്. ഒരാൾക്ക് യാത്ര ചെയ്യാനുള്ള രേഖകൾ റെഡിയാക്കി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് കൈവശമില്ലാത്ത 10 പേരെ ജിദ്ദ ശുമൈസി ജയിലിലേക്ക് ബുധനാഴ്ച മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാർക്ക് എമർജൻസി പാസ്പോർട്ട് എടുക്കുന്നതിനുള്ള നടപടികൾ ജിദ്ധ കോൺസുലാറ്റുമായി ബന്ധപ്പെട്ട് വേഗത്തിൽ പൂർത്തിയാക്കുമെന്നും പാസ്പോർട്ട് കൈവശമുള്ളവർക്ക് എക്സിറ്റ് പാസ് നൽകി നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുന്നതിനു വേണ്ടി ജയിൽ മേധാവികളോടും ജവാസാത്ത് അതികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കൂടിയായിട്ടുള്ള ശംസു പൂക്കോട്ടുർ അറിയിച്ചു.