നിരവധി ചികിത്സാസൗകര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ലേസർ സംവിധാനമാണ് പിഎൽഎസ് എക്സിമർ ലേസർ സിസ്റ്റം. പ്രത്യേകം രൂപവത്കരിച്ചിട്ടുള്ള ഇ.എൽ.സി.എ കത്തീറ്റർ ഉപയോഗിച്ച് രക്തപ്രവാഹം തടസപ്പെടുന്നത് എവിടെയെന്ന് കണ്ടെത്താനും, ശേഷം അടഞ്ഞുകിടക്കുന്ന രക്തക്കുഴലുകൾ തുറക്കാനും, ഉള്ളിൽ പരിക്കുകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് ആവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താനും ഈ സംവിധാനത്തിന് കഴിയും. രക്തക്കുഴലിൽ തടസങ്ങൾ നീക്കുന്നതിന് തീർത്തും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ക്ലിനിക്കൽ തെളിവുകൾ സഹിതം തെളിയിക്കപ്പെട്ടിട്ടുള്ള മാർഗമാണിത്.
ഗുരുതരമായ രക്തക്കട്ടകൾ, ക്ഷതങ്ങൾ എന്നിവ പരിഹരിക്കുന്നതിന് മികച്ച ഫലപ്രാപ്തി നൽകുന്ന സംവിധാനമാണ് എക്സിമർ ലേസർ തെറാപ്പിയെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്- ഡോ. അനിൽ കുമാർ ആർ പറഞ്ഞു. ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്ന സമയത്ത് ഉള്ളിൽ കടത്തിവിടുന്ന ബലൂൺ വീർക്കാതെ വരുന്ന ഘട്ടങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ചികിത്സയ്‌ക്കൊപ്പം ഉടൻ തന്നെ ആശുപത്രി വിടാനുള്ള അവസരവും ഈ സംവിധാനം രോഗികൾക്ക് നൽകുന്നുണ്ടെന്ന് സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ് – ഡോ. രാജീവ് സി വ്യക്തമാക്കി. രോഗികളുടെ ജീവിതനിലവാരം കൂടുതൽ ഉയർത്താൻ ഇത് സഹായിക്കുന്നു.
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഹൃദ്രോഗവിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർമാരായ ഡോ. അനിൽ കുമാർ, ഡോ. രാജീവ് സി, ഡോ. രാജശേഖർ വർമ്മ, കൺസൾട്ടന്റ് ഡോ. സന്ദീപ് ആർ എന്നിവർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.